Trending

രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്; അശോക് ഗഹ്‌ലോട്ടിനും ബിജെപിക്കും നിർണ്ണായകം

ജയ്പൂർ: രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ഏകദേശം ഒരുമാസത്തോളം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ശ്രീഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംഎല്‍എ കൂടിയായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. 200 സീറ്റുകളുള്ള രാജസ്ഥാനിൽ 199 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അശോക് ഗഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കമാണെന്ന് ബിജെപി പ്രചാരണ രംഗത്തുടനീളം തുടര്‍ച്ചയായി ആവർത്തിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സച്ചിൻ പൈലറ്റിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത് കോൺഗ്രസ് ക്യാമ്പിന് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ വിമത ഭീഷണിയും അശോക് ഗഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് തർക്കവും തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്.  അശോക് ഗഹ്‌ലോട്ട് പക്ഷത്തെ പ്രമുഖരായ മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഖിലാഡി ലാല്‍ ബൈര്‍വ, ഭരത് സിംഗ് കുന്ദന്‍പൂര്‍, ഭരോസി ലാല്‍ ജാതവ്, ഹീരാ ലാല്‍ മേഘ്വാള്‍, ജോഹാരി ലാല്‍ മീണ, ബാബു ലാല്‍ ബൈര്‍വ, കൂടാതെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുച്ച സ്വതന്ത്ര എംഎല്‍എമാരായ രാജ്കുമാര്‍ ഗൗര്‍, അലോക് ബെനിവാള്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇവരില്‍ പലരും റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.



Post a Comment

Previous Post Next Post