Trending

പനിച്ചൂടില്‍ കേരളം; ഇന്ന് ചികിത്സ തേടിയത് 12,204 പേര്‍, 11 മരണം

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത് 12,000ത്തില്‍ അധികം പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 12 ദിവസത്തിനിടെ 43 പേരാണ് പകര്‍ച്ച വ്യാധി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 

12, 204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. 173 പേര്‍ക്ക് ഡങ്കിപ്പനിയും 44 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 438 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടി. ഇതിന് പുറമെ നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചു.  തിരുവനന്തപുരം സ്വദേശികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ കോളറ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. 

കോളറ സ്ഥിരീകരിച്ച നാലുപേരും നെയ്യാറ്റിന്‍കരയിലെ സ്ഥാപനത്തിലെ അന്തേവാസികളാണ്. ഇവിടെ താമസിച്ചിരുന്ന 26 കാരന്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. സ്രവ സാമ്പിളുകള്‍ പരിശോധനക്കെടുക്കാന്‍ സാധിക്കാത്തതില്‍ കോളറ മരണമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം, കോളറ രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post