വടകരം |വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ വടകര ബ്രാഞ്ചിൽനിന്ന് 26 കിലോ പണയ സ്വർണവുമായി കടന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയിൽ അടിപിടിക്കേസിൽ പിടിയിലായി. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇയാളുടെ പേരിൽ വടകരയിൽ സ്വർണ തട്ടിപ്പ് കേസുണ്ടെന്ന് തെലങ്കാന പോലീസിന് മനസ്സിലായത്. തുടർന്ന് വടകര പോലീസിനെ ഇവർ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ തിരികെ എത്തിക്കാനായി ക്രൈം ബ്രാഞ്ച് സംഘം തെലങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
2021 മുതൽ കഴിഞ്ഞ മാസം വരെ മൂന്നു വർഷമാണ് മധ ജയകുമാർ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ മാനേജരായി പ്രവർത്തിച്ചിരുന്നത്. സ്വർണ തട്ടിപ്പിന് പിന്നിൽ സോണൽ മാനേജർക്ക് പങ്കുള്ളതായി ആരോപിച്ച് കഴിഞ്ഞ ദിവസം ഇയാൾ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ബാങ്കിന്‍റെ ശാഖകൾ വഴി വ്യാപക തട്ടിപ്പു നടക്കുന്നതായി ഇയാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോൺ ആയാണ് സ്വർണം പണയം വച്ചത്. മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത്. മധയെ തിരികെ എത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യപ്തി മനസ്സിലാകുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
Tags:
VATAKARA