തലശ്ശേരി | തലശേരി നഗരത്തിലെ തിരുമ്മൽ, ഉഴിച്ചിൽ കേന്ദ്രത്തിൽ ലൈംഗിക പീഡനം നടന്നതായി പരാതി. വിധേയയാകാൻ വിസമ്മതിച്ച് ചെറുത്തു നിന്ന തെറാപ്പിസ്റ്റായ ജീവനക്കാരിയെ താമസസ്ഥലത്തെ മുറിയിൽ പൂട്ടിയിട്ടു ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘം ജീവനക്കാരിയെ മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പോലിസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി ലോഗൻസ് റോഡിൽ ഡാലിയ ആർക്കേഡ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസാജ് കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു പീഡനം
ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരൻ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിർത്ത തോടെ മാനേജറും ചെമ്പ്ര സ്വദേശിയായ ഇടപാടുകാരനും ഇടഞ്ഞു. യുവതി വാടകക്ക് താമസിക്കുന്ന റെയിൽവെ സ്റ്റേഷനടുത്തുള്ള മുറിയിലെത്തി രാത്രിയിൽ വഴക്കിട്ടു ഭീഷണിപ്പെടുത്തി. പിന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. യുവതി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തലശ്ശേരി പോലീസാണ് പരാതിക്കാരിയെ മോചിപ്പിച്ചത്.
സ്ഥാപനത്തിലെ മാനേജർ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു ( 26 ) മസാജിനെത്തിയ പാറാൽ ചെമ്പ്രയിലെ ബേബി കൃപയിൽ റജിലേഷ്(29) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തടഞ്ഞ് വെക്കൽ, പീഡന ശ്രമം, തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നെടുങ്കണ്ടം, കണ്ണൂർ സ്വദേശികളായ പാർട്ടണർമാരാണ് മസാജ് കേന്ദ്രം നടത്തുന്നത്. ഇവർ മുങ്ങിയതായാണ് വിവരം. നഗരത്തിലെ ചില മസാജ് കേന്ദ്രങ്ങളിൽ അനാശ്യാസ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി നേരത്തെ തന്നെ പരാതികൾ ഉണ്ട്.
Tags:
കേരളം