ഡൽഹി: ഇന്ത്യയുടെ അഭിമാനമാകാൻ പോകുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഇന്ന്. പരീക്ഷണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നടക്കും. നിർണ്ണായക പരീക്ഷണ ദൗത്യത്തിന് സജ്ജമെന്ന് ഐഎസ്ആർഒ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ഇന്നത്തെ പരീക്ഷണം.
യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടക്കുന്നത്. മനുഷ്യരെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് താഴെ ഇറക്കുകയാണ് ഗഗൻയാന്റെ ദൗത്യം. വിക്ഷേപണം നടത്തിയതിന് ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാൽ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങൾ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ
ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ക്ഷമത പരിശോധിക്കും. അന്തരീക്ഷത്തിൽ 17 കിലോമീറ്റർ മുകളിലേക്കു ക്രൂ മൊഡ്യൂളിനെ റോക്കറ്റ് എത്തിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം ഉപയോഗിച്ച് റോക്കറ്റിൽ നിന്ന് വേർപെടും. പാരച്യൂട്ട് വഴി വേഗം കുറച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കും. നാവികസേനയുടെ സഹായത്തോടെ ക്രൂ മൊഡ്യൂൾ വീണ്ടെടുക്കും. ആളില്ലാ ഗഗൻയാൻ പരീക്ഷണം അടുത്ത വർഷം നടക്കും. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാൻ ആണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.