Trending

ഗാസയിൽ ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം; 13 പേർ കൊല്ലപ്പെട്ടു; ആകെ മരണം 9200 കടന്നു


ഗാസ സിറ്റി: ഗാസയിലെ അൽ ശിഫ ആശുപത്രിക്ക് നേരെ ആക്രമണം. മെഡിക്കൽ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കെട്ടിടവും ആംബുലൻസുകളും തകർന്നു. ഗുരുതരമായി പരുക്കേറ്റ 20 രോഗികളെ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അൽ ശിഫ ആശുപത്രിയിൽ ഇരുപതിനായിരത്തിലധികം പേരുണ്ട്. സാധാരണക്കാർക്ക് അഭയം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളതെന്ന് യു എൻ കുറ്റപ്പെടുത്തി. 72 ജീവനക്കാർ കൊല്ലപ്പെട്ടെന്ന് യുഎന്‍ആർഡബ്ല്യുഎ അറിയിച്ചു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേർക്കാണ് പരിക്കേറ്റത്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.പ്രദേശത്തെ ഏക കാൻസർ ആശുപത്രി അടച്ചതിനാൽ 12 രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 800 പേരെ ഈജിപ്തിലേക്ക് മാറ്റണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 1200 കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ ഇസ്രയലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറാണെന്നും ഹിസ്ബുള്ള തലവൻ സയദ് ഹസൻ നസ്റള്ള പറഞ്ഞിരുന്നു. ഇസ്രയലിനെതിരെ ഹമാസിന്റെ പോരാട്ടം പൂർണമായും പലസ്തീൻ ജനതയ്‌ക്കുവേണ്ടിയാണെന്നും രഹസ്യ സ്വഭാവമാണ് അത് വിജയത്തിലെത്തിച്ചതെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നു. അത് കൃത്യ സമയത് അവർ നടപ്പാക്കിയെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു.

അതേസമയം അമേരിക്ക ഇസ്രേയലിന് കൂടുതൽ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. 14.5 ബില്യൺ ഡോളർ സഹായമാണ് പാസാക്കിയിരിക്കുന്നത്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 220 വിദേശ പൗരൻമാർക്കൊപ്പം 33 അമേരിക്കകാരും കൊല്ലപ്പെട്ടു. ആ ദിനം ആവർത്തിക്കാതിരിക്കാൻ കൂട്ടായ പ്രവർത്തനം നടത്തുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post