Trending

വന്നവരും പോയവരും അടിയോടടി! ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 219 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 54), വിരാട് കോലി (29 പന്തില്‍ 47), രജത് പടിധാര്‍ (23 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (17 പന്തില്‍ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ മത്സരത്തിലൂടെ അറിയാന്‍ സാധിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പാക്കിയ ടീമുകള്‍.

മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഇതിനിടെ മഴയെത്തുകയും കുറച്ച് സമയം നിര്‍ത്തിവെക്കേണ്ടിവന്നു. ഒന്നാം വിക്കറ്റില്‍ കോലി - ഫാഫ് സഖ്യം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ചേര്‍ത്തത്. മഴയ്ക്ക് ശേഷം ആര്‍സിബി ബാറ്റ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടി. പത്ത് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് കോലി ടങ്ങുകയും ചെയ്തു. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ലോംഗ് ഓണില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. തുടര്‍ന്നെത്തിയ പടിധാറും മികച്ച പ്രകടനം പുറത്തെടുത്തു. 

എന്നാല്‍ 13-ാം ഓവറില്‍ ഫാഫ് അംപയറുടെ വിവാദ തീരുമാനത്തില്‍ മടങ്ങി. സാന്റ്‌നറുടെ പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ഗ്രീനും നിര്‍ണായക സംഭാവന നല്‍കി. മധ്യ ഓവറുകളില്‍ നന്നായി കളിച്ച ശേഷം പടിധാറും മടങ്ങി. ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (5 പന്തില്‍ 16) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. മഹിപാല്‍ ലോംറോണ്‍ (0) ഗ്രീനിനൊപ്പം പുറത്താവാതെ നിന്നു.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. മൊയീന്‍ അലിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ആര്‍സിബി വില്‍ ജാക്‌സിന് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഉള്‍പ്പെടുത്തി.

Post a Comment

Previous Post Next Post