Trending

കുരുന്നിന്റെ ശരീരമാസകലം പരുക്ക്; സ്വകാര്യ ഭാഗങ്ങളിലടക്കം മുറിപ്പാടുകൾ; പീഡനത്തിനിരയായെന്നും സൂചന

കൊച്ചി | ആലുവയിൽ അതിദാരുണായി കൊലചെയ്യപ്പെട്ട ബീഹാർ സ്വദേശികളുടെ മകൾ അഞ്ച് വയസ്സുകാരിയുടെ മൃതദേഹത്തിൽ പലയിടത്തും മുറിവുകൾ. തലക്ക് കല്ലുകൾ കൊണ്ട് അടിച്ചതിന്റെതെന്ന് തോന്നിക്കുന്ന പാടുകളും കണ്ടെത്തി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മുറിപാടുകളുണ്ട്. കൊലപാതകത്തിന് മുമ്പ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കുട്ടിയുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ. അരുംകൊലക്ക് അസ്ഫാക്കിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ പോലീസ് പിടികൂടുമ്പോൾ ഇയാൾ ലഹരിയിലായിരുന്നു. പരസ്പര വിരുദ്ധമായ മറുപടികളാണ് ഇയാൾ ചോദ്യം ചെയ്യലിൽ ഉടനീളം നൽകിയത്. ഇന്ന് രാവിലെ നടത്തിയ ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ കുറ്റം സമ്മതിച്ചു.

കുട്ടിയുമായി അസ്ഫാക്ക് ആലുവ മാർക്കറ്റിന് സമീപം എത്തിയത് അവിടെയുള്ള ചിലർ കണ്ടിരുന്നു. ഇരുവരെയും അവിടെ കണ്ടതായി ദൃക്‌സാക്ഷിയായ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി അന്വേഷിച്ചു. മകളാണെന്നായിരുന്നു അസ്ഫാക്കിന്റെ മറുപടി.

കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് അസ്‌ഫാക് വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഒക്കെ ഉണ്ടായിരുന്നു. അതു കഴിക്കുന്നുമുണ്ടായിരുന്നു. ആളൊഴിഞ്ഞ മാർക്കറ്റിന് പിന്നിൽ എന്തിന് എത്തിയെന്ന ചോദ്യത്തിന് മദ്യപിക്കാൻ എന്നായിരുന്നുവത്രെ ഇയാളുടെ മറുപടി. അൽപസമയത്തിനകം രണ്ടുമൂന്ന് പേർ കൂടി അവിടേക്ക് എത്തിയെന്നും മദ്യപസംഘമാണെന്ന് മനസ്സിലാക്കിയതോടെ പിന്നീട് അന്വേഷിക്കാൻ പോയില്ലെന്നും താജുദ്ദീൻ പറയുന്നു.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടുപോയ ബാലികയെ പിന്നീട് ആലുവയിലെ പെരിയാർ തീരത്ത് മാർക്കറ്റിന് പിറകിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു മൃതദേഹം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് ഇന്നലെ രാത്രി തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.


Post a Comment

Previous Post Next Post